അഴിക്കുന്തോറും മുറുകുന്ന ഊരാക്കുടുക്ക് | Bhramayugam Review

February 17, 2024

Bhramayugam (2024) Malayalam Review

 🔻 രാഹുൽ സദാശിവൻ , റെഡ് റെയിൻ ,ഭൂതകാലം തുടങ്ങിയ മലയാളി പ്രേക്ഷകരെ എന്നും അമ്പരപ്പിച്ച ദൃശ്യാനുഭവം സമ്മാനിച്ച സംവിധായകനിൽ നിന്നും മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി ഏറെക്കാലത്തിന് ശേഷം വില്ലനായി എത്തുന്ന ചിത്രം ഇത് തന്നെയായിരുന്നു ഭ്രമയുഗം എന്ന സിനിമയെ മലയാളി പ്രേക്ഷകർ കാത്തിരിക്കുവാനും പൂർണ്ണമായും മോണോ ക്രോം ക്യാമറയിൽ ചിത്രീകരിച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് ആയി എത്തിയ ഈ സിനിമയെ ഈ 2024 ലും പ്രേക്ഷകരെ കൊണ്ട് ടിക്കറ്റ് എടുപ്പിക്കുവാൻ പ്രേരിപ്പിച്ച ഘടകം , പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും മുകളിൽ ഭയപ്പെടുത്തുവാനും ഞെട്ടിക്കുവാനും സിനിമയ്ക്ക് ആയിട്ടുണ്ട് എന്നുള്ളതിൽ യാതൊരു തർക്കവുമില്ല, വിശന്നു വലഞ്ഞവന് ഒരു നേരത്തെ ആഹാരവും, തല ചായിക്കുവാൻ ഒരിടമില്ലാത്തവന് ആരെയും പേടിക്കാതെ ജീവിക്കാനുള്ള ഒരു അഭയകേന്ദ്രവും ഇത്രയുമായാൽ ഇതിനപ്പുറത്തേക് ഒന്നും ചിന്തിച്ചു കൂട്ടാത്തവൻ്റെ നിസ്സാഹയതയെ ചൂഷണം ചെയ്യുന്ന അധികാര ദുർവിനിയോഗത്തിൻ്റെ രാഷ്ട്രീയം കൊടുമൺ പോറ്റിയിലൂടെ സംവിധായകൻ പറഞ്ഞപ്പോൾ പിറന്നത് മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച എന്നത്തേക്കും ഓർത്തു വെക്കുവാൻ സാധിക്കുന്ന രീതിയിലുള്ള ഒരു സിനിമ എന്ന് എടുത്ത് പറയാതെ വയ്യ


 Storyline

🔻കഥയിലേക്ക് വരുമ്പോൾ പതിനേഴാം നൂറ്റാണ്ടിലെ തെക്കൻ മലബാറിലാണ് സിനിമയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത് , തമ്പുരാക്കന്മാരെയും ഇല്ലങ്ങളെയും തൻ്റെ ശബ്ദം കൊണ്ട് സംഗീതത്തിൻ്റെ അനുഗ്രഹ വർഷങ്ങൾ ചൊരിഞ്ഞിരുന്ന തേവൻ എന്ന പാണൻ താൻ വസിച്ചിരുന്ന ഇല്ലം ക്ഷയിക്കുകയും അടിമ ചന്തയിലേക്ക് നിഷ്ക്കരുണം എത്തപ്പെടുകയും ചെയ്യുന്നു അവിടെ നിന്നും രക്ഷപ്പെട്ട് ഒരു താൽക്കാലിക അഭയ സ്ഥാനം കണ്ടെത്തുവാനും ശത്രുക്കളിൽ നിന്നും രക്ഷ നേടുന്നതിനും വേണ്ടി കാട് കയറുന്ന തേവൻ വഴി തെറ്റി പുഴ കടക്കുവാൻ കഴിയാതെ എത്തിപ്പെടുന്നത് എന്നോ പൂജയും വഴിപാടും നിലച്ച ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാത്ത കൊടുമൺ പോറ്റിയുടെ മനയിലേക്കാണ് , അവിടെ തേവനെ കാത്തിരിക്കുന്നത് നിഗൂഢമായ കുറച്ചധികം സംഭവങ്ങളാണ് , എത്തിപ്പെട്ടു കുറച്ചധികം നാളുകൾക്ക് ശേഷമാണ് തേവന് താൻ എത്തിപെട്ടിരിക്കുന്ന കുരുക്കിനേക്കുറിച്ച് മനസ്സിലാവുന്നത് കഴിക്കുവാൻ ശ്രമിക്കുന്തോറും വരിഞ്ഞ് മുറുക്കുന്ന ഊരാ കുടൂക്ക്, മനയിലെ പുറം ലോകമറിയാത്ത നിഗൂഢതകളും തേവരുടെയും മനയിലെ പാചകക്കാരൻ്റെയും സാഹസികമായ രക്ഷപ്പെടലുമാണ് സിനിമയുടെ സാരാംശം

Cast&Crew

🔻കൊടുമൺ പോറ്റി എന്ന മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച വില്ലനായി സിനിമയുടെ പ്രധാന ആകർഷണമായി മാറുന്നത് മലയാളത്തിൻ്റെ മഹാ നടൻ മമ്മൂട്ടിയാണ് ഈ പ്രായത്തിലും തൻ്റെ സ്ക്രിപ്റ്റ് സെലക്ഷനും അഭിനയത്തോടുള്ള അടങ്ങാത്ത ആർത്തിയും ഓരോ പ്രേക്ഷകരെയും അമ്പരപ്പിക്കുന്ന തരത്തിലാണ് തൻ്റെ സഹ പ്രവർത്തകർ ആയിരുന്നവരുടെ പിൻ തലമുറക്കാരുമായിയാണ് ഈ 73 കാരൻ്റെ മത്സരം എന്നത് ഏതൊരു സിനിമാ പ്രേമിയെയും അമ്പരപ്പിക്കുന്നതാണ് , എന്തിനേറെ പറയുന്നു തൻ്റെ ഒരു ചിരിയിൽ പോലും കൊടുമൺ പോറ്റി എന്ന അധികാരിയുടെ ദുഷിച്ച മുഖം പ്രേക്ഷകന് കാണുവാൻ സാധിച്ചു എന്നുള്ളത് എടുത്ത് പറയേണ്ടതാണ് , അടുത്തതായി എടുത്ത് പറയേണ്ടത് തേവർ എന്ന പാണനിലൂടെ തൻ്റെ സിനിമ ജീവിതത്തിലെ മികച്ച പ്രകടനം കാഴ്ചവച്ച അർജുൻ അശോകനെയാണ് അധികാര ദുർവിനിയോഗത്തിൻ്റെ ദുഷിച്ച കരങ്ങളിൽ പെട്ട് പ്രതീക്ഷയറ്റ് ജീവിച്ച ഒരു സാധു പാണനായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുവാൻ അർജ്ജുനായിട്ടുണ്ട് അദ്ദേഹത്തിൻ്റെ കരിയറിലെ എന്നും ഓർമ്മിക്കപ്പെടുന്ന കഥാപാത്രമായി തേവർ ഓർമ്മിക്കപ്പെടും എന്നതിൽ സംശയമില്ല , കൊടുമൺ പോറ്റിയുടെ ഇല്ലത്തിൻ്റെ മേൽനോട്ടക്കാരനാരനായി പാചകക്കാരനായി സിദ്ധാർത്ഥ് ഭരതനും അരങ്ങ് തകർക്കുന്നുണ്ട് തൻ്റെ നാർച്ചുറൽ അഭിനയം കൊണ്ട് കഥാപാത്രത്തിന് ഒരു പ്രത്യേക ജീവൻ നൽകുവാൻ സിദ്ധാർഥിന് കഴിഞ്ഞിട്ടുണ്ട് , പ്രധാനമായും 3 കഥാപാത്രങ്ങൾ മാത്രമാണ് ചിത്രത്തിലുള്ളത് അത് കൊണ്ട് തന്നെ ഓരോ ഫ്രയിമുകളിലും മത്സരിച്ചു അഭിനയിക്കുക എന്നല്ലാതെ വേറെ ഒരു വഴി ഈ 3 പേർക്കും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം , ഇവരെ കൂടാതെ മണികണ്ഠൻ ആചാരി , അമാൾഡ ലിസ് എന്നിവരും ചിത്രത്തിലുണ്ട് ചെറിയ ഭാഗങ്ങൾ ആയിരുന്നു എങ്കിൽ കൂടെയും അവർ അവരുടെ ഭാഗം മികച്ചതക്കിയിട്ടുണ്ട് 


🔻സിനിമയുടെ പിന്നണിയിലേക്ക് വരുമ്പോൾ എടുത്തു പറയേണ്ടത് ക്രിസ്റ്റോ സേവ്യർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ഒരു ഹൊറർ , മിസ്റ്ററി ജോണറിൽ വരുന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിൻ്റെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലലോ തൻ്റെ മികവാർന്ന സംഗീതത്തിൻ്റെ തീവ്രത കൊടുമൺ പോറ്റിയ്ക്ക് കൊടുത്ത ബിൽഡ് അപ്പ് ചെറുതൊന്നുമല്ല , പ്രേക്ഷകരെ ഭീതിയുടെ കൊടുമുടിയിലേക്കും അവിടെ നിന്നും ആസ്വാദനത്തിൻ്റെ മറ്റൊരു തലത്തിലേക്കും കൊണ്ടു പോകുവാൻ ക്രിസ്റ്റോ സേവ്യറിൻ്റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട് ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം നിർമ്മിച്ച The Age Of Madness എന്ന സ്കോർ ചിത്രത്തിൻ്റെ റിലീസിന് മുൻപ് തന്നെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു , പൂർണമായും മോണോ ക്രോം ക്യാമറയിൽ ഷൂട്ട് ചെയ്ത ചിത്രത്തിൻ്റെ ഓരോ ഫ്രെയിമും ജീവൻ തുളുമ്പുന്നവയായിരുന്നു , ജീവൻ തുളുമ്പുന്ന ഓരോ ഫ്രയിമുകളുടെ പുറകിലും ഷെഹനാദ് ജലാൽ എന്ന ചായഗ്രഹൻ്റെ കരങ്ങളായിരുന്നൂ , രാഹുൽ സദാശിവനും ടി.ഡി രാമകൃഷ്ണനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിട്ടുള്ളത് അതിൽ തന്നെടി.ഡി രാമകൃഷണൻ്റെ സംഭാഷണങ്ങൾ ഒന്നും പറയാനില്ല വളരെ മികച്ചതായിരുന്നു , ഷഫീഖ് മുഹമ്മദ് അലിയായിരുന്നു ചിത്രത്തിൻ്റെ എഡിറ്റിംഗ് , നെറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിൻ്റെ ബാനറിൽ എസ്.ശശികാന്തും രാമചന്ദ്രയും കൂടിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്



🔻മുഴുവനായി പറയുമ്പോൾ മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമ അനുഭവം , അധികാര ദുർവിനിയോഗം കാർന്നു തിന്ന നിസ്സഹായരായ മനുഷ്യരുടെ രാഷ്ട്രീയം പച്ചയായി അവതരിപ്പിക്കുന്നതിൽ പൂർണമായും രാഹുൽ സദാശിവൻ എന്ന സംവിധായകൻ വിജയിച്ചു എന്നുള്ളത് പറയാതെ ഇരിക്കുവാൻ കഴിയില്ല , മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ചിത്രത്തിന് സാധിക്കും എന്നുളതിൽ സംശയമില്ല , ഒരിക്കലും OTT റിലീസിന് വേണ്ടി കാത്തിരിക്കുന്നത് തീയേറ്ററുകളിൽ തന്നെ ആസ്വദിക്കുവാൻ ശ്രമിക്കുക , മലയാള സിനിമയിൽ എടുത്ത് വെയ്ക്കുവാൻ സാധിക്കുന്ന ഒരു പൊൻ തൂവലായി ഇതിനോടകം ചിത്രം മാറി കഴിഞ്ഞിരിക്കുന്നു



Duration : 2h 19 m


Genre : Horror, Mystery, Thriller 


My Rating : ★★★★☆ 1/2

You Might Also Like

0 Comments